ന്യൂഡൽഹി ∙ സമൂഹവ്യാപനം ഇല്ലെന്നു കേന്ദ്രം ആവർത്തിക്കുമ്പോഴും നിശ്ശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്നു തെളിയിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന മിക്ക സിറോ സർവേ ഫലങ്ങളും. പലയിടത്തും നല്ലൊരു ശതമാനം ആളുകൾക്കു രോഗം വന്നുപോയതു രോഗിയോ സർക്കാരോ അറിഞ്ഞിട്ടില്ലെന്നതു തന്നെ പ്രധാന കാരണം. വേണ്ടത്ര പരിശോധന ഉണ്ടായില്ലെന്നത് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലക്ഷണമില്ലാത്ത രോഗബാധ അപകടസാധ്യത വർധിപ്പിക്കുന്നു. മിക്ക നഗരങ്ങളിലും രോഗം പടർത്തിയത് ഇത്തരക്കാരാണെന്നു കരുതുന്നു.
പേടിക്കേണ്ടത്
വലിയ വിഭാഗം ജനങ്ങൾ കോവിഡ് പിടിപെടാൻ സാധ്യതയുള്ളവരുടെ ഗണത്തിലാണെന്ന് ഐസിഎംആർ ആദ്യ സിറോ സർവേ ഫലം പുറത്തുവിട്ടപ്പോൾ വ്യക്തമാക്കിയിരുന്നു. ഒടുവിൽ പ്രസിദ്ധീകരിച്ച ഡൽഹി സർവേ ഫലത്തിലും ഇതാവർത്തിച്ചു. 77% പേർ വൈറസിന്റെ നിഴലിലെന്നായിരുന്നു ഡൽഹിയിലെ വിലയിരുത്തൽ.
ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കോവിഡ് രൂക്ഷമായി ബാധിച്ച 10 നഗരങ്ങളിൽ നടത്തിയ സർവേയുടെ സൂചനകളും ഞെട്ടിക്കുന്നതാണ്. 8 – 49% ആണ് പല നഗരങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെ തോത്.