ഹോങ്കോങ് ∙ ചൈന ഏർപ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്നതിലെ ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോക് ഹോങ്കോങ്ങിൽ പ്രവർത്തനം നിർത്തുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ടിക്ടോക് ഹോങ്കോങ്ങിൽ ലഭ്യമല്ലാതാവുമെന്ന് അധികൃതർ അറിയിച്ചു. പ്രമുഖ യുഎസ് ഇന്റർനെറ്റ് കമ്പനികളായ ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ട്വിറ്റർ, സൂം തുടങ്ങിയവ ഇതേ കാരണത്താൽ അവരുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ ഹോങ്കോങ്ങിലെ പ്രവർത്തനം നിർത്തിവച്ചിരുന്നു.
ദേശീയ സുരക്ഷയ്ക്ക് ദോഷകരമെന്നു തോന്നുന്ന ഏതു പരാമർശവും പുതിയ നിയമം അനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഉപയോക്താക്കളുടെ ദോഷകരമായ പരാമർശങ്ങൾക്ക് കമ്പനികളും പിഴയൊടുക്കേണ്ടിവരും.
യുഎസ് കമ്പനികളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ ചൈനയിൽ നിരോധിച്ചിട്ടുണ്ട്. ടിക്ടോക് യുഎസിൽ നിരോധിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ന്യൂയോർക്കിൽ പറഞ്ഞു. അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യ ടിക്ടോക് നിരോധിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഹോങ്കോങ്ങിൽ ഏർപ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമമെന്നാണ് ആക്ഷേപം.
ഇതേസമയം, ഹോങ്കോങ്ങിലെ സ്ഥിതിഗതികളിൽ തയ്‍വാൻ കടുത്ത ആശങ്കയിലാണ്. 1949ൽ ചൈനയുമായുള്ള ബന്ധം പിരിഞ്ഞ് ജനാധിപത്യപാതയിൽ പുരോഗതിയിലേക്കു കുതിക്കുന്ന തയ്‍വാൻ തങ്ങളുടേതാണെന്ന് ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.